കട്ടപ്പനയിൽ നവോത്ഥാന നായകൻമാരുടെ സ്മൃതി മണ്ഡപം നാടിന് സമർപ്പിച്ചു.
ദളിത് സംഘടനകൾ വർഷങ്ങളായി ആവശ്യപ്പെട്ടിരുന്ന ചരിത്ര മുഹൂർത്തത്തിനാണ് കട്ടപ്പന സാക്ഷ്യം വഹിച്ചത്. 300 കിലോ വെങ്കലത്തിൽ ഡോ. ബി ആർ അംബേദ്കറുടെയും അയ്യങ്കാളിയുടെയും പൂർണ്ണകായ പ്രതിമകൾ നിർമ്മിക്കാൻ കട്ടപ്പന നഗരസഭ മുൻ ചെയർപേഴ്സൺ ബീനാ ജോബിയുടെ ഭരണ കാലത്താണ് തുക അനുവദിച്ചത്. പിന്നീട് എത്തിയ അധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ പദ്ധതി യാഥാർത്ഥ്യമാക്കുകയായിരുന്നു. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സ്മൃതിമണ്ഡപം നാടിന് സമർപ്പിച്ചു.തുടർന്ന് നടന്ന പൊതുസമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്തു.കട്ടപ്പനയുടെ ഹൃദയഭാഗത്ത് ഭരണഘടനാ ശിൽപിയുടെയും അയ്യങ്കാളിയുടെയും പ്രതിമകൾ സ്ഥാപിക്കാനായത് അഭിമാനകരമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
സ്മൃതി മണ്ഡപ കോർഡിനേഷൻ കമ്മറ്റിയുടെ ആവശ്യപ്രകാരം മണ്ഡപത്തിനുള്ളിൽ ടൈൽ വിരിക്കുന്നതിനും മേൽക്കൂര നിർമ്മിക്കുന്നതിനുമായി എംഎൽഎ ഫണ്ടിൽ നിന്ന് 3 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. യോഗത്തിൽ പ്രതിമകൾ നിർമ്മിച്ച ശിൽപ്പികളെയും നഗരസഭാ അധ്യക്ഷയെയും കോർഡിനേഷൻ കമ്മറ്റി ആദരിച്ചു.തുടർന്ന് മിനി സ്റ്റേഡിയത്തിൽ നിർമ്മാണം പൂർത്തീകരിച്ച ഓപ്പൺ സ്‌റ്റേജിൻ്റെ ഉദ്ഘാടനം നഗരസഭാ അധ്യക്ഷ ഷൈനി സണ്ണി നിർവ്വഹിച്ചു.നഗരസഭാ വൈസ് ചെയർമാൻ കെജെ ബെന്നി, രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളായ സെക്രട്ടറി വിആർ സജി, വി ആർ ശശി,മനോജ് എം തോമസ്,രതീഷ് വരകു മല, സ്മൃതി മണ്ഡപ കോർഡിനേഷൻ കമ്മറ്റി ഭാരവാഹികളായ പ്രശാന്ത്, ബിനു കേശവൻ, വി എസ് ശശി,സുനീഷ് കുഴിമറ്റം,രാജു ആഞ്ഞിലിത്തോപ്പിൽ,നഗരസഭാ വാർഡ് കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.