പുല്ലുമേട്ടിൽ മകരവിളക്ക് ദർശനത്തിനായുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി എറണാകുളം റേഞ്ച് DIG പുട്ട വിമലാദിത്യ വണ്ടിപ്പെരിയാറിൽ എത്തി

മകരവിളക്ക് ദിനമായ ഇന്ന് മകര ജ്യോതി ദർശനത്തിനായി പുല്ലുമേടിൽ എത്തുന്ന അയ്യപ്പ ഭക്തർക്കാവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് പുല്ലുമേട് സന്ദർശനത്തിന് മുന്നോടിയായാണ് എറണാകുളം റേഞ്ച് DIG പുട്ട വിമലാദിത്യ വണ്ടിപ്പെരിയാറിൽ എത്തിയത്. സുരക്ഷയ്ക്കായി പുല്ലുമേട്ടിൽ നിയോഗിക്കുന്ന ഉദ്യോഗസ്ഥർക്കാവശ്യമായ നിർദേശം നൽകുന്നതിനായുള്ള യോഗം വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്നു. പുല്ലുമേട്ടിൽ ൽ നിന്നും സുരക്ഷിതമായി മകരവിളക്ക് ദർശിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി യോഗത്തിൽ വിലയിരുത്തി. പുല്ലുമേട്ടിലും മറ്റു പ്രദേശങ്ങളിലും അയ്യപ്പഭക്തരുടെ സുരക്ഷയ്ക്കായി 1400 പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. രണ്ട് എസ്പി മാർ എട്ട് ഡിവൈഎസ്പി മാർ എന്നിവർ സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കും. മകരവിളക്ക് ദർശനത്തിനുശേഷം പുല്ലുമേട് വഴി അയ്യപ്പ ഭക്തരെ സന്നിധാനത്തേക്ക് കടത്തി വിടുകയില്ല. മകരവിളക്ക് ദർശനത്തിനായി അയ്യപ്പ ഭക്തരെ വള്ളക്കടവ് കോഴിക്കാനം വഴി പുലിമേട്ടിൽ എത്തിക്കുന്നതിനുള്ള കെഎസ്ആർടിസി സർവീസ് വണ്ടിപ്പെരിയാറിൽ നിന്നും ആരംഭിച്ചു. അയ്യപ്പഭക്തർ തിരികെ പോകേണ്ടതും കോഴിക്കാനം വള്ളക്കടവ് വഴിയാണ്.പുല്ലുമേട്ടിൽ മകരവിളക്ക് ദർശനത്തിനായി സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയായതായി ഇടുക്കി ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് അറിയിച്ചു.
ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം പുല്ലുമേട്ടിൽ നിന്നും മകരവിളക്ക് ദർശനത്തിനായി എത്തിയ അയ്യപ്പഭക്തരുടെ പാർക്കിംഗ് ക്രമീകരണം വണ്ടിപ്പെരിയാർ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.ഇവിടെ നിന്നും കെഎസ്ആർടിസി ബസ്സിലൂടെയാണ് അയ്യപ്പഭക്തർ മകരവിളക്ക് ദർശനത്തിനായി പുല്ലുമേട്ടിൽ എത്തുന്നത്. പോലീസ് സേനയുടെ ക്രമീകരണ നിർദ്ദേശങ്ങൾക്ക് ശേഷം എറണാകുളം റേഞ്ച് ഡി ഐ ജി പുട്ടവിമലാദിത്യ ഇടുക്കി ജില്ലാ പോലീസ് മേധാവി അടക്കമുള്ള ഉദ്യോഗസ്ഥർക്കൊപ്പം സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി പുല്ലുമേട്ടിലേക്ക് തിരിച്ചു.