കാട്ടാന ഭീതിയിലാണ് ഇടുക്കി ഉപ്പുതറ മാക്കപതാൽ, കൂപ്പുപറ മേഖലയിലെ കർഷകർ. രാത്രിയെന്നൊ പകലെന്നോ ഭേദമില്ലാതെയാണ് കാട്ടാനകൾ ജനവാസമേഖലയിൽ തമ്പടിക്കുന്നത്
ഉപ്പുതറ ഗ്രാമപഞ്ചായത്തിലെ ഏഴു,നാല് വാർഡുകളിൽ ഉൾപ്പെട്ട മാക്കപതാൽ, കൂപ്പുപറ, മേഖലകളിലാണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. രാത്രിയെന്നൊ പകലെന്നോ വ്യത്യാസമില്ലാതെ കാട്ടാനകൾ ജനവാസമേഖലയിലേക്ക് എത്തുന്നു. ഇതോടെ പകൽസമയം പോലും ഭീതിയോടെയാണ് ആളുകൾ വീടുകളിൽ കഴിയുന്നത്. കൃഷിയിടങ്ങളിലേക്ക് ഇറങ്ങാനും കർഷകർക്ക് കഴിയുന്നില്ല. കഴിഞ്ഞ ഒരാഴ്ചയായി കാട്ടാനകൾ ജനവാസ മേഖലയിൽ സ്ഥിരമായി തമ്പടിക്കുകയാണ്. വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടും സ്ഥലം സന്ദർശിക്കാൻ പോലും ഉദ്യോഗസ്ഥർ തയ്യാറായില്ല. ഫെൻസിങ് അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കുമെന്ന പ്രഖ്യാപനം വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങി.
കഴിഞ്ഞ ദിവസം കൃഷിയിടത്തിൽ എത്തിയ രാജേഷ് എന്ന കർഷകനെ കാട്ടാന ആക്രമിച്ചു. ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. കൃഷിയിടത്തിലിറങ്ങിയ കാട്ടാനകൾ വ്യാപക കൃഷിനാശമാണ് ഉണ്ടാക്കിയത്. തെങ്ങ്, കമുക്,പന,ഏലം, കുരുമുളക്, കാപ്പി, തുടങ്ങിയ കൃഷിദേഹണ്ഡങ്ങൾ നശിപ്പിച്ചു.
കാക്കത്തോട് വനമേഖലയിൽ നിന്നാണ് കാട്ടാനകൾ എത്തുന്നത്. വന്യമൃഗ ശല്യത്തിന് അറുതിവരുത്തുവാൻ വനം വകുപ്പ് അധികൃതർ ശാശ്വതമായി നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.