2018ലെ മലയിടിച്ചിലിൽ തകർന്ന ഇടുക്കി മൂന്നാർ ഗവൺമെന്റ് കോളേജിന്റെ പുനർനിർമാണത്തിനായുള്ള മണ്ണു പരിശോധന തുടങ്ങി. തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ ജിയോ ടെക്നിക്കൽ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മണ്ണ് പരിശോധന നടത്തുന്നത്
2018ലെ പ്രളയത്തെ തുടർന്നുണ്ടായ മലയിടിച്ചിലിലാണ് മൂന്നാർ ഗവൺമെന്റ് ആർട്സ് കോളേജ് കെട്ടിടം പൂർണമായും തകർന്നത്. വീണ്ടും മലയിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ കോളജ് നിലനിന്നിരുന്ന സ്ഥലത്ത് പുനർനിർമ്മാണം അസാധ്യമാണെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് കെട്ടിടം നിർമ്മിക്കുന്നതിനായി ബജറ്റ് ഹോട്ടൽ, എൻജിനീയറിങ് കോളേജ് എന്നിവയുടെ ഭൂമിയും സമീപത്തെ റവന്യൂ ഭൂമിയും ചേർന്ന് 20 ഏക്കർ സ്ഥലം കണ്ടെത്തിയത്. ഇവിടെ മണ്ണ് പരിശോധന ആദ്യഘട്ടം നടത്തിയിരുന്നെങ്കിലും പിന്നീട് കാര്യമായ പുരോഗതി ഒന്നുമുണ്ടായില്ല. ഇത് വ്യാപക പ്രതിഷേധങ്ങൾക്കും വഴിതെളിച്ചു. തുടർന്നാണ് തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ ജിയോ ടെക്നിക്കൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ മണ്ണ് പരിശോധന നടത്തുന്നത്.
കോളേജ് നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് സിപിഎം സിപിഐ പരസ്പരം പഴിചാരി സമരങ്ങളും സംഘടിപ്പിച്ചിരുന്നു.കോളേജിന് സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ വിദ്യാർത്ഥികൾ ബുദ്ധിമുട്ട് അനുഭവിക്കുന്നതും നിരവധി തവണ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. നിലവിൽ കോളേജ് പ്രവർത്തിക്കുന്നത് ഡിടിപിസിയുടെ ബജറ്റ് ഹോട്ടലിലാണ്. മണ്ണ് പരിശോധന ആരംഭിച്ചതോടെ കോളേജിന്റെ പണികൾ വേഗത്തിലാകും എന്ന പ്രതീക്ഷയിലാണ് അധ്യാപകരും കുട്ടികളും.