കാഞ്ചിയാർ അഞ്ചുരുളിയിൽ സ്വകാര്യ വ്യക്തി കയ്യേറിയ സ്ഥലം ഒഴിപ്പിച്ചു; റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുത്ത് ബോർഡ് സ്ഥാപിച്ചു

ഇടുക്കി ഭൂരേഖാ തഹസിൽദാർ മിനി കെ ജോണിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘവും ജലജീവൻ മിഷൻ ഉദ്യോഗസ്ഥരുമാണ് പൊലീസ് സുരക്ഷയോടെയെത്തി സ്ഥലം ഏറ്റെടുത്തത്. നരിയംപാറ സ്വദേശി എട്ടിയിൽ മാത്യു അവകാശവാദമുന്നയിച്ച ഒരേക്കർ സ്ഥലവും വഴിയും ഉൾപ്പെട്ട ഭാഗമാണ് തിരിച്ചുപിടിച്ച് ബോർഡ് സ്ഥാപിച്ചത് .
3.30 ഏക്കർ സ്ഥലം കൈവശത്തിലുണ്ടെന്ന് വ്യക്തമാക്കി കയ്യേറ്റം നടത്തിയ വ്യക്തി കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെ ഈ സ്ഥലത്ത് കെട്ടിടം നിർമിക്കുകയും ചെയ്തു. വിവരം അറിഞ്ഞയുടൻ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ കളക്ടർക്ക് കത്തു നൽകി. തുടർന്ന് ഭൂമിയുടെ അവകാശ തർക്കം പരിഹരിക്കാൻ സ്വകാര്യ വ്യക്തിയോട് ഹാജരാകാൻ ജില്ലാ ഭരണ കൂടം നോട്ടീസ് നൽകി. ഇതു വക വയ്ക്കാതെയാണ് ഇയാൾ ഉറപ്പുള്ള കെട്ടിടം നിർമിച്ചത്.
ഓഗസ്റ്റിൽ ഇടുക്കി സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം കയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയെങ്കിലും ഒരുവിഭാഗം ആളുകൾ തടഞ്ഞിരുന്നു. സ്ഥലത്ത് മറ്റുള്ളവർ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് കോടതി ഉത്തരവുണ്ടെന്ന് സ്വകാര്യ വ്യക്തി അറിയിച്ചതോടെ റവന്യു സംഘം അന്ന് മടങ്ങിയിരുന്നു. ഹൈക്കോടതിയിൽ നൽകിയ കേസിൽ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാൻ സ്വകാര്യ വ്യക്തിക്ക് കഴിഞ്ഞില്ല. തുടർന്ന് ഹർജി തള്ളിയതോടെയാണ് ഭൂമി തിരിച്ചുപിടിക്കാൻ റവന്യു സംഘം വീണ്ടുമെത്തിയത്. ഭൂമി തിരിച്ച് പിടിച്ചതോടെ ജൽ ജീവൻ മിഷൻ നിർമ്മാണം ആരംഭിക്കാനിരുന്ന ട്രീറ്റ്മെന്റ് പ്ലാന്റിന്റെയും തടസം നീങ്ങി.