ഉപ്പുതറ കണ്ണമ്പടിയിൽ ആദിവാസി യുവാവിനെതിരെ കള്ളക്കേസ് : 5 വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം
ഉപ്പുതറ കണ്ണമ്പടിയിൽ ആദിവാസി യുവാവായ സരുൺ സജിയെ കള്ളക്കേസിൽ കുടുക്കിയെന്ന കേസിൽ 5 ഫോറസ്റ്റ് വാച്ചർമാർക്കു ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.കെ.എൻ.മോഹനൻ,കെ.ടി.ജയകുമാർ,കെ.എൻ.സന്തോഷ്, കെ.എസ്. ഗോപാലകൃഷ്ണൻ, ടി.കെ.ലീലാമണി എന്നിവർക്കാണ്ജസ്റ്റിസ് വി.ജി.അരുൺ മുൻകൂർ ജാമ്യം അനുവദിച്ചത്.ഇവർ രണ്ടാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ കീഴടങ്ങാൻ കോടതി നിർദേശിച്ചു. അറസ്റ്റുണ്ടായാൽ 50,000 രൂപയുടെ ബോണ്ടിലും സമാന തുകയ്ക്കുള്ള രണ്ടുപേരുടെ ഉറപ്പിലും ജാമ്യം അനുവദിക്കണമെന്നുംഉത്തരവിട്ടു. അതേസമയം, കേസിലെ ഒന്നു മുതൽ മൂന്നുവരെ പ്രതികളായ ഫോറസ്റ്റ് സെക്ഷൻ ഓഫിസർ വി.അനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ വി.സി.ലെനിൻ,സീനിയർ ഗ്രേഡ് ഡ്രൈവർ ജിമ്മി ജോസഫ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് അനിൽ കുമാറിനെയും ലെനിനെയും അറസ്റ്റ് ചെയ്തിരുന്നു. 2022 സെപ്റ്റംബർ 20ന് ഓട്ടോറിക്ഷയിൽ കാട്ടിറച്ചിയുമായി സരുണിനെ പിടികൂടിയെന്നാണു കേസ്. സരുണിന് 2022 ഒക്ടോബർ ഒന്നിന് കോടതി ജാമ്യം ലഭിച്ചു. വനം ഉദ്യോഗസ്ഥർ തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നും ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചെന്നും മർദിച്ചെന്നും ചൂണ്ടിക്കാട്ടി 2022 ഡിസംബർ അഞ്ചിന് സരുൺ ഉപ്പുതറ പൊലീസിൽ പരാതി നൽകി. തുടർന്ന് പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങൾ ഉൾപ്പെടെ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.