ഇടുക്കി കാന്തല്ലൂരിൽ സ്വകാര്യക്തിയുടെ കൃഷിയിടത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
ഇടുക്കി കാന്തല്ലൂരിൽ സ്വകാര്യക്തിയുടെ കൃഷിയിടത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയാണ് 10 വയസ് പ്രായം വരുന്ന കാട്ടുകൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടത്. സമീപവാസികൾ വനം വകുപ്പ് ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് മറയൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു.
വൈദ്യുതാഘാതമേറ്റാണ് കാട്ടാന ചരിഞ്ഞതെന്ന് മറയൂർ ഡി എഫ് ഒ അറിയിച്ചു. എന്നാൽ സമീപത്ത് സൗരോർജ വേലി മാത്രമാണുള്ളത്. ഇതിലേക്ക് സമീപവാസികൾ വൈദ്യുതി നേരിട്ട് കടത്തി വിട്ടതായി സംശയിക്കുന്നു. കേസ് അന്വേഷണം ആരംഭിച്ചു. സ്ഥലം ഉടമക്ക് എതിരേ കേസ് രജിസ്റ്റർ ചെയ്യും എന്ന് ഡി എഫ് ഒ പി ജെ സുഹൈബ് അറിയിച്ചു.
കാന്തല്ലൂരിൽ ജനങ്ങൾക്ക് ഏറെ ഭീതി സൃഷ്ടിക്കുകയും രണ്ട് പേരെ ആക്രമിക്കുകയും ചെയ്ത മോഴയാനയെ ശനിയാഴ്ച്ച ഇടക്കടവ് പുതുവെട്ട് ഭാഗത്ത് ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. രോഗബാധയെ തുടർന്നാണ് കാട്ടാന ചരിഞ്ഞതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ഇതിന് പിന്നാലെയാണ് ഇപ്പോൾ കാട്ടുകൊമ്പനെയും ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

