കട്ടപ്പന നഗരസഭാ സെക്രട്ടറിയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഭരണപക്ഷം പ്രമേയം പാസാക്കി.പ്രതിഷേധവുമായി പ്രതിപക്ഷം
കട്ടപ്പന നഗരസഭാ സെക്രട്ടറിയെ നീക്കം ചെയ്യണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും സർക്കാരിനോടു ശുപാർശ ചെയ്യാനായി നഗരസഭാ ഭരണ സമിതിയുടെ നേതൃത്വത്തിൽ അടിയന്തിര പ്രമേയം പാസാക്കി. സെക്രട്ടറി വി.പ്രകാശ്കുമാറിനെ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രമേയം പാസാക്കിയത്. നഗരസഭ സെക്രട്ടറിയെ തൽ സ്ഥാനത്തു നിന്നും നീക്കണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്യുന്നതിന് അടിയന്തിര കൗൺസിൽ യോഗം ചേർന്നാണ് പ്രമേയം പാസാക്കിയത് .സിജു ചക്കുംമൂട്ടിൽ അനുവാദകനായുള്ള പ്രമേയം സിബി പാറപ്പായിലാണ് അവതരിപ്പിച്ചത്. തെരുവ് വിളക്കുകൾ, നഗരത്തിൽ സ്ഥാപിക്കേണ്ട സിസിടിവി ക്യാമറകൾ, എസ് സി/എസ്ടി വിഭാഗങ്ങൾക്കുള്ള കട്ടിൽ എന്നീ പദ്ധതികൾ യഥാസമയം നടപ്പാക്കിയില്ലെന്നാണ് പ്രമേയത്തിലെ പ്രധാന ആരോപണം.
നഗരസഭയുടെ 2023-24 വർഷത്തെ പൊതുലേലം സ്വർത്ഥ താൽപര്യത്തിനായി കൗൺസിൽ തീരുമാനത്തെ ധിക്കരിച്ച് കാലതാമസം വരുത്തിയെന്നും പ്രമേയത്തിൽ പറയുന്നു. ഓംബുഡ്‌സ്മാന്റെ നിർദേശപ്രകാരം കൗൺസിൽ അംഗീകരിച്ച് സെക്രട്ടറി ഒപ്പിട്ട അധിക പത്രികക്ക് പകരം ചെയർപഴ്‌സനോടും കൗൺസിലിനോടും ആലോചിക്കാതെ പരാതിക്കാരന് അനുകൂലമായ പത്രിക സ്വയം നൽകി. ഈ ആവശ്യത്തിനായി കൗൺസിൽ വിളിക്കാൻ ചെയർപഴ്‌സൻ രേഖാമൂലം ആവശ്യപ്പെട്ടിട്ടും അതിന് തയാറായില്ല.
പ്രമേയം അവതരിപ്പിച്ചു കഴിഞ്ഞതോടെ ഭരണപക്ഷ കൗൺസിലർമാർ കയ്യടിച്ച് പാസാക്കി. അതിനിടെ എതിർപ്പുമായി എൽഡിഎഫ് കൗൺസിലർമാർ എഴുന്നേറ്റെങ്കിലും യോഗ നടപടികൾ അവസാനിപ്പിച്ചതായി ചെയർപഴ്‌സൻ ഷൈനി സണ്ണി അറിയിച്ചു.
പ്രമേയത്തിന് കൗൺസിൽ അംഗീകാരം നല്കിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം കൗൺസിൽ ഹാളിൽ മുദ്രാവാക്യം മുഴക്കി. പ്രതിപക്ഷ കൗൺസിലർമാർക്ക് സംസാരിക്കാനുള്ള അവകാശം യോഗത്തിൽ നിഷേധിച്ചതിൽ എൽ ഡി എഫ് , ബിജെപി കൗൺസിലർമാർ പ്രതിഷേധിച്ചു.
നഗരസഭ സെക്രട്ടറിയെ മാറ്റേണ്ട ആവശ്യമില്ലെന്നും
നഗരസഭയിൽ അഴിമതിയും ജനാധിപത്യവിരുദ്ധ പ്രവർത്തനവുമാണ് നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.