മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കാർഷിക ആവശ്യത്തിനായി തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോയി തുടങ്ങി

മുല്ലപ്പെരിയാർ ഡാമിലെ ജലത്തെ ആശ്രയിച്ചാണ് തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലെ കൃഷി. കേരളത്തിൽ കാലവർഷത്തിൻ്റെ ആരംഭം കണക്കിലെടുത്തും, തേനി ജില്ലയിലെ 14700 ഹെക്ടർ സ്ഥലത്തെ കൃഷി ആവശ്യത്തിനുമാണ് വെള്ളം കൊണ്ടുപോകുന്നത്. കർഷകരുടെ ആവശ്യപ്രകാരമാണ് കൃഷി ആവശ്യത്തിനായി ജൂൺ മാസത്തിൽ വെള്ളം തുറന്ന് വിട്ട് തുടങ്ങിയത്.
പതിവുപോലെ ഇത്തവണയും പ്രത്യേക പൂജകൾക്ക് ശേഷം മുല്ലപ്പെരിയാർ എക്സിക്യൂട്ടിവ് ഡയറക്ടർ അൻപ് സെൽവൻ്റെ നേതൃത്വത്തിൽ ഷട്ടർ ഉയർത്തി.120 ദിവസം 300 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. നിലവിൽ 119 അടിയാണ് ഡാമിലെ ജലനിരപ്പ്.
ആവശ്യമെങ്കിൽ കൊണ്ടുപോകുന്ന വെള്ളത്തിൻറെ അളവ് തമിഴ്നാട് വർദ്ധിപ്പിക്കും.കാലവർഷത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നാൽ കൂടുതൽ വെള്ളം കൊണ്ടുപോകുമെന്ന് തമിഴ്നാട് ഉറപ്പ് നൽകിയിട്ടുണ്ട്.