വരൾച്ചയിൽ ഇടുക്കിയിൽ കാർഷിക മേഖലയിൽ വൻ നാശം സംഭവിച്ചതായി പ്രാഥമിക വിലയിരുത്തൽ

വേനൽ മൂലമുണ്ടായ കൃഷി നാശം വിലയിരുത്തുന്നതിനായി കൃഷി വകുപ്പ് മന്ത്രിയുടെ നിർദ്ദേശം പ്രകാരം രൂപീകരിച്ച പ്രത്യേകം സംഘം നടത്തിയ പരിശോധയിലാണ് വിലയിരുത്തൽ.ഏലം, കുരുമുളക് ഉൾപടെയുള്ള നാണ്യ വിളകൾക്കടക്കം വൻ നാശം സംഭവിച്ചു.വേനലിൽ ഇടുക്കിയിലെ നൂറുകണക്കിനേക്കർ സ്ഥലത്തെ ഏലക്കൃഷിയാണ് കരിഞ്ഞുണങ്ങിയത്. ഏക്കറുകണക്കിന് സ്ഥലത്തെ കുരുമുളകും വാഴയും പച്ചകറികളും തന്നാണ്ട് വിളകളും നശിച്ചു. കേരളത്തിലെ മിക്ക മേഖലകളിലും കൃഷി നാശമുണ്ടായതിനെ തുടർന്നാണ് പ്രത്യേക സംഘത്തെ നിയോഗിച്ച് പരിശോധന നടത്താൻ കൃഷി വകുപ്പ് മന്ത്രി നിർദ്ദേശിച്ചത്.
ഇടുക്കി ജില്ല കൃഷി ഓഫീസറുടെ നേതൃത്വത്തിൽ കൃഷി വകുപ്പിലെയും കാർഷിക സർവ്വ കലാശാലയിലെയും ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. വരൾച്ച രൂക്ഷമായ പ്രദേശങ്ങളിലാണ് സംഘം നേരിട്ടെത്തുന്നത്. കർഷകരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട് .മുൻപെങ്ങുമില്ലാത്ത തരത്തിലുള്ള നാശമാണ് ഇടുക്കിയിൽ ഇത്തവണുണ്ടായതെന്നാണ് സംഘത്തിൻറെ വിലയിരുത്തൽ. റീ പ്ലാൻറ് ചെയ്യാൻ തട്ടകൾ പോലുമില്ലാത്ത സ്ഥിതിയുമുണ്ട്. ജില്ല പ്രിൻസിപ്പൽ കൃഷി ഓഫീസർ ഓരോ പഞ്ചായത്തിലെയും നാശ നഷ്ടം കൃഷി ഭവൻറെ നേതൃത്വത്തിൽ വിലയിരുത്തും. ഈയാഴ്ചതന്നെ കൃഷി മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും.