ഇടുക്കി പീരുമേട് താലൂക്ക് ഓഫീസിന് സമീപം സർക്കാർ ഭൂമിയിൽ വൻ കൈയേറ്റം
ഇടുക്കി പീരുമേട് താലൂക്ക് ഓഫീസിന് സമീപം സർക്കാർ ഭൂമിയിൽ വൻ കൈയേറ്റം.സ്വാതന്ത്രസമര സേനാനി അക്കാമ്മ ചെറിയാൻ്റെ സ്മരണ നിലനിർത്താനായി മ്യൂസിയം നിർമ്മിക്കാൻ കണ്ടെത്തിയ റവന്യൂ ഭൂമിയിലാണ് കൈയേറ്റം നടന്നത്.മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് സ്ഥലം തെളിച്ചിട്ടിരിക്കുകയാണ്.പീരുമേട്ടിലെ അഗ്നിശമന സേന ഓഫീസിൻ്റെ പിന്നിലെ മലയിൽ പീരുമേട് താലൂക്ക് ഓഫീസിൻ്റെ സമീപത്തായാണ് വൻകൈയ്യേറ്റം .
അഞ്ചര ഏക്കർ റവന്യുഭൂമിയാണ് ഇവിടെയുള്ളത്. 2017ൽ സ്വാതന്ത്രസമര സേനാനിഅക്കാമ്മ ചെറിയാൻ്റെ സ്മരണ നിലനിർത്താൻ മ്യൂസിയം നിർമ്മിക്കാൻ കണ്ടെത്തിയ ഭൂമിയിലാണ് കൈയേറ്റം നടന്നത്. മ്യൂസിയം കുട്ടിക്കാനത്തേക്ക് മാറ്റി സ്ഥാപിക്കാൻ തീരുമാനമായതോടെ സ്ഥലം വിജനമായി കിടക്കുകയായിരുന്നു.
2014ൽ പീരുമേട് ഗ്രാമപഞ്ചായത്തിൻ്റെ പരിധിയിലെ ഭൂരഹിതരായവർ സി.പി.എം പോഷക സംഘടനയുടെ നേതൃത്വത്തിൽ 10 സെൻറ് സ്ഥലം കൈയ്യേറി വീടിനായി തറ നിർമ്മിച്ചു. 2016ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ എത്തിയതോടെ ഇവിടെ ഭൂരഹിതർക്ക് 3 സെൻ്റ് സ്ഥലം നൽകി. സ്ഥലം ലഭിച്ചവർ വീട് നിർമ്മിച്ച് താമസവും ആരംഭിച്ചു. ഭൂരഹിതർക്ക് നൽകിയ ശേഷം മിച്ചം വന്ന സ്ഥലത്താണ് അക്കാമ്മ ചെറിയാൻ മ്യൂസിയം സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തിയത്.
ഇവിടെയാണ് കൈയ്യേറ്റം നടന്നത്.സ്ഥലം സന്ദർശിച്ച പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസി : ആർ ദിനേശൻ റവന്യൂ വിഭാഗത്തിനോട് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.വിഷയം ശ്രദ്ധയിൽപ്പെട്ടതായി പീരുമേട് തഹസീൽദാർ സണ്ണി ജോർജ് പറഞ്ഞു. പീരുമേട് വില്ലേജ് ഓഫീസറോട് ഇതു സബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.