ഇടുക്കിയിലെ ഭൂപ്രശനങ്ങൾ വഷളാക്കുന്നതിൽ ഇരുമുന്നണികൾക്കും തുല്യ പങ്ക്: രതീഷ് വരകുമല
ഇടുക്കി പാർലമെൻ്റ് മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി അഡ്വ.സംഗീതാ വിശ്വനാഥിൻ്റെ പീരുമേട് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ വണ്ടിപ്പെരിയാറ്റിൽ നടന്നു. ജില്ലാ ഉപാധ്യക്ഷൻ സി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കൺവൻഷൻ ജില്ല ജനറൽ സെക്രട്ടറി രതീഷ് വരകുമല ഉദ്ഘാടനം ചെയ്തു.
ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം കൂടുതൽ വഷളാക്കാൻ ആണ് ഇടതുപക്ഷവും വലതുപക്ഷവും ശ്രമിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഭൂപതിവ് ഭേദഗതി നിയമം നടപ്പാക്കി ഇടുക്കിയിലെ ജനങ്ങളെ രണ്ടാംതരം പൗരന്മാരായും കയ്യേറ്റക്കാരായും ചിത്രീകരിക്കാൻ ശ്രമിക്കുകയും റവന്യൂ ഭൂമികൾ വനഭൂമിയാക്കി വിജ്ഞാപനം ഇറക്കുകയും ചെയ്യുന്ന ഇടതുപക്ഷവും ,ജില്ലയിലെ ഭൂപ്രശനങ്ങൾക്ക്പരിഹാരം കാണാൻ സാധിക്കുന്ന വനസംരക്ഷണ നിയമ ഭേദഗതി കേന്ദ്രം പാസാക്കിയിട്ടും ഇടുക്കിയിൽ നടപ്പിലാക്കാൻ ശ്രമിക്കാതെ ആ ബില്ലിനെ എതിർക്കുകയും ചെയ്യുന്ന വലതുപക്ഷവും ഇടുക്കിയിലെ ജനങ്ങളോട് കാണിക്കുന്നത് വഞ്ചനയാണെന്നും രതീഷ് വരകുമല കുറ്റപ്പെടുത്തി.
സ്ഥാനാർത്ഥിക്ക് നൽകിയ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി കൊണ്ട് തോട്ടം മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനായി ഇടപെടുമെന്നും ടൂറിസം വികസനത്തിന് മുൻഗണന നൽകുമെന്നും സ്ഥാനാർത്ഥി പറഞ്ഞു. കൺവൻഷനിൽ ജില്ല വൈസ് പ്രസിഡന്റ് കെ.കുമാർ, ജില്ലാ സെക്രട്ടറി ഏ വി മുരളി സംസ്ഥാന കൗൺസിൽ അംഗം ജി.കൃഷ്ണൻകുട്ടി ,ഷാജി നെല്ലിപ്പറമ്പിൽ, വി.സി.വർഗ്ഗീസ്, അംബി യിൽ മുരുകൻ, അഡ്വ.സ്റ്റീഫൻ ഐസക്, കെ. ഡി. അനീഷ്, പ്രിയ റെജി എന്നിവർ സംസാരിച്ചു.
ലോകസഭാ തിരഞ്ഞെടുപ്പിൽ വോട്ട് തേടിയിറങ്ങിയിട്ടുള്ള ഡീൻ കുര്യാക്കോസും ജോയ്സ് ജോർജും ഈ വിഷയത്തിൽ ജനങ്ങളോട് ഉത്തരം പറയണം.