വേനൽ ശക്തമായതിനെ തുടർന്ന് തൊഴിലാളികളുടെ ജോലിസമയം പുനക്രമീകരിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ്
വേനൽ ശക്തമായതിനെ തുടർന്ന് തൊഴിലാളികളുടെ ജോലിസമയം പുനക്രമീകരിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ്. തുറസ്സായ സ്ഥലങ്ങളിൽ വെയിലത്ത് പണിയെടുക്കുന്ന എല്ലാ തൊഴിലാളികൾക്കും (തോട്ടം മേഖലയിലും തൊഴിലുറപ്പ് ജോലി ചെയ്യുന്നവരും ഉൾപ്പെടെ) ഉച്ചയ്ക്ക് 12 മണി മുതൽ മൂന്നു മണി വരെ വിശ്രമസമയം ആയിരിക്കും. ഇവരുടെ ജോലിസമയം രാവിലെ ഏഴുമണിമുതൽ വൈകുന്നേരം ഏഴുമണിവരെയുള്ള സമയത്തിനുള്ളിൽ എട്ടുമണിക്കൂർ ആയിരിക്കും. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ച കഴിഞ്ഞുള്ള ഷിഫ്റ്റ് ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന തരത്തിലും പുനക്രമീകരിക്കണം.സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സൂര്യാഘാതം ഉണ്ടാകാൻ സാധ്യതയില്ലാത്ത സ്ഥലങ്ങൾക്ക് ഈ നിർദ്ദേശം ബാധകമല്ല. തൊഴിലാളികൾക്ക് നിർജലീകരണം ഒഴിവാക്കുന്നതിന് കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികൾ, പ്രവർത്തിയിടങ്ങളിൽ തൊഴിലാളികൾക്ക് വിശ്രമിക്കുന്നതിനുള്ള ഷെഡ്ഡ്, പ്രഥമ ശുശ്രൂഷ സൗകര്യം എന്നിവ തൊഴിൽ ഉടമകൾ ഉറപ്പാക്കണം. ഈ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനും തൊഴിലിടങ്ങളിൽ ദൈനംദിന പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനും ജില്ലാ ലേബർ ഓഫീസറെ ചുമതലപ്പെടുത്തി.