ഇടുക്കി ചെറുതോണി ഡാമുകള്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുക; കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച ഡാം സേഫ്റ്റി ഓഫീസ് ഉപരോധം
2018-19 വര്‍ഷങ്ങളിലെ മഹാപ്രളയവും തുടര്‍ന്നുവന്ന കോവിഡ് മഹാമാരിയും ഇടുക്കി ജില്ലയുടെ വികസന സാധ്യതകളെ വളരെ ഗുരുതരമായി ബാധിച്ചിരുന്നു. തുടര്‍ന്ന് ടൂറിസവുമായി ബന്ധപ്പെട്ട മേഖലയാണ് ഇടുക്കിക്ക് പ്രതീക്ഷ അര്‍പ്പിച്ചിരുന്നത്. രാജ്യാന്തര തലത്തില്‍ പ്രശസ്തമായ, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആര്‍ച്ച് ഡാമും പരിസര പ്രദേശങ്ങളുമാണ് ഇടുക്കിയുടെ ടൂറിസം സാധ്യതകള്‍ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കിയത്. ഇന്നത്തെ സാഹചര്യത്തില്‍ ഇടുക്കിയില്‍ വലിയ വ്യവസായങ്ങള്‍ക്കോ വാണിജ്യ സ്ഥാപനങ്ങള്‍ക്കോ സാധ്യതയില്ലാത്തതിനാല്‍ ജില്ലയുടെ വികസനവും തൊഴില്‍ സാധ്യതകളും വരുമാന മാര്‍ഗ്ഗവും ടൂറിസത്തെ അടിസ്ഥാനമാക്കിയാണ് എന്ന കാര്യത്തില്‍ സംശയമില്ല.ഇടുക്കിയുടെ ടൂറിസം എന്നുപറയുന്നത് ഇടുക്കി - ചെറുതോണി ഡാമുകളില്‍ കൂടിയുള്ള സന്ദര്‍ശനവുമായി ബന്ധപ്പെട്ടുകൊണ്ടാണ്. ഏതോ ഒരു വ്യക്തി ഡാമില്‍ അതിക്രമിച്ചു കടന്നതിന്റെ പേരില്‍ കഴിഞ്ഞ 6 മാസമായി ഡാം സന്ദര്‍ശനം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്. കഴിഞ്ഞ കാലങ്ങളില്‍ ഡാം സന്ദര്‍ശന വേളയില്‍ അയ്യായിരത്തിലധികം ആളുകള്‍ ദിവസവും എത്തിയിരുന്നു. സന്ദര്‍ശന നിരോധനത്തിന്റെ ഫലമായി വാണിജ്യ സ്ഥാപനങ്ങളും ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയവ അടച്ചുപൂട്ടുന്ന സ്ഥിതിയും നൂറുകണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ ഇല്ലാതാവുന്ന സ്ഥിതിവിശേഷവും ഉണ്ടാകുന്നു.
ഇടുക്കിയിലെ കാര്‍ഷിക, വാണിജ്യ, ടൂറിസം മേഖലകളെ വളരെ ഗുരുതരമായി ബാധിച്ചിരിക്കുന്ന ഇടുക്കി - ചെറുതോണി ഡാമുകളിലെ സന്ദര്‍ശന നിരോധനം അടിയന്തിരമായി പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ 17.02.2024 ശനിയാഴ്ച രാവിലെ 10.30 ന് വഞ്ചിക്കവല കെ.എസ്.ഇ.ബി. ഡാം സേഫ്റ്റി ഓഫീസിന് മുമ്പിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന്ജോസ് കുഴികണ്ടം (ജില്ലാ സെക്രട്ടറി),പ്രേംകുമാര്‍ (ട്രഷറര്‍),പി.എസ്. ജോസഫ് (വൈസ് പ്രസിഡന്റ്),റെജി ജോണ്‍ (വൈസ് പ്രസിഡന്റ്),എ.റ്റി. ഔസേപ്പ് (ജില്ലാ കമ്മിറ്റിയംഗം) എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.