അയ്യപ്പൻകോവിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ നടന്ന ക്രമക്കേടിൽ നടപടി ആവശ്യപ്പെട്ട് വീണ്ടും ഓംബുട്സ്മാന് പരാതി.
അയ്യപ്പൻകോവിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ നടന്ന ക്രമക്കേടിൽ നടപടി ആവശ്യപ്പെട്ട് വീണ്ടും ഓംബുട്സ്മാന് പരാതി.ഏഞ്ചൽ ആക്ടിവിറ്റി ഗ്രൂപ്പ് രൂപവൽക്കരിച്ച് 2017 - 18 മുതൽ രണ്ടുവർഷം നടത്തിയ മെറ്റീരിയൽ വർക്കിലാണ് ക്രമക്കേടു നടന്നത്. പഞ്ചായത്ത് സെക്രട്ടറി നടത്തിയ പ്രാഥമീക അന്വേഷണത്തിൽ 2.85 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. തുടർന്ന് അന്വേഷണം ആവശ്യപെട്ട് യു.ഡി. എഫും, ബി.ജെ.പി.യും പരാതി നൽകി.
തുടർന്ന് ഇന്റേണൽ വിജിലൻസ് സെൽ അഡീഷണൽ ഡയറക്ടർ ജനറൽ ശ്രീലേഖയുടെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തി 2,67,132 (രണ്ടു ലക്ഷത്തി അറുപത്തി ഏഴായിരത്തി ഒരുനൂറ്റിമുപ്പത്തിരണ്ട് ) രൂപയുടെ ക്രമക്കേടുണ്ടെന്ന് കണ്ടെത്തി ഈ തുക കുറ്റക്കാരിൽ നിന്നും തിരിച്ചു പിടിക്കാൻ കളക്ടർ ഉത്തരവു നൽകുകയും അഞ്ച് താൽക്കാലിക ജീവനക്കാരെ പിരിച്ചു വിടുകയും ചെയ്തു. പണം തിരിച്ചടക്കണം എന്നാവശ്യപ്പെട്ട് ഏഞ്ചൽ ആക്റ്റിവിറ്റി ഗ്രൂപ്പിന്റെ പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്ക് പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം കത്തു നൽകി.അതിനിടെ ലക്ഷങ്ങളുടെ അഴിമതി നടന്നതായി പഞ്ചായത്ത് പെർഫോമൻസ് ഓഡിറ്റ് വിഭാഗവും കണ്ടെത്തി.പല പ്രവൃത്തികളുടെയും എം.ബുക്കും , ബില്ലും, വൗച്ചറും, കമ്പ്യൂട്ടർ ഡേറ്റാകളും നശിപ്പിക്കപ്പെട്ടതായും കണ്ടെത്തി.
ഏഞ്ചൽ ആക്ടിവിറ്റി ഗ്രൂപ്പിന് യഥാസമയം പഞ്ചായത്ത് കമ്മറ്റിയുടെ അംഗീകാരം ഉണ്ടായിരുന്നില്ലന്നും ഡേറ്റാ എൻട്രി ഓപ്പറേറ്ററുടെ കുടുംബാംഗങ്ങളുടെ പേരിലും വിവിധ ആനുകൂല്യങ്ങൾ നൽകി ലക്ഷങ്ങൾ ക്രമക്കട് നടത്തിയെന്ന വിവരങ്ങളും പുറത്തുവന്നു. അതിനിടെ സത്യ പ്രതിജ്ഞ ചെയ്ത ദിവസം ഉൾപ്പെടെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്ത ദിവസങ്ങളിലും തൊഴിലുറപ്പ് പദ്ധതിയിൽ പണി ചെയ്തു എന്ന് രേഖയുണ്ടാക്കി പ്രസിഡന്റ് അടക്കമുള്ള പഞ്ചായത്ത് അംഗങ്ങൾ കൂലി കൈപ്പറ്റിയെന്ന ഗുരുതരമായ പരാതിയും ഉയർന്നു. തുടർന്ന് വിശദമായ അന്വഷണം നടത്താൻ സംസ്ഥാന തൊഴിലുറപ്പ് മിഷൻ്റെ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി ഓംബുഡ്‌സ്മാൻ ഉത്തരവിട്ടു. മൂന്നു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനായിരുന്നു നിർദ്ദേശം.എന്നാൽ അഞ്ചു വർഷമായിട്ടും ഒരു നടപടിയും ഉണ്ടായില്ല.വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ പി .പഞ്ചായത്തു കമ്മറ്റി പ്രസിഡൻ്റ് ഒ.എസ്. ബിനു ഓംബുഡ്സ്മാന് വീണ്ടും പരാതി നൽകി.