കടുത്ത വരള്‍ച്ചയില്‍ സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് ഗണ്യമായി കുറയുന്നു
കടുത്ത വരള്‍ച്ചയില്‍ സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് ഗണ്യമായി കുറയുന്നു. ഇടുക്കി അണക്കെട്ടിലെ ജലലനിരപ്പ് 47 ശതമാനമായി. ഇത്തവണ വേനല്‍ മഴ കാര്യമായി ലഭിച്ചില്ലെങ്കില്‍ വൈദ്യുതി ഉല്‍പ്പാദനത്തേയും പ്രതികൂലമായി ബാധിക്കും. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി വേനലിൻ്റെ ആരംഭത്തില്‍ തന്നെ സംസ്ഥാനത്ത് കടുത്ത വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്.
ജലശ്രോതസുകള്‍ എല്ലാം തന്നെ വറ്റി വരണ്ടു. പുഴകളിലും തോടുകളിലും നീരൊഴുക്ക് കുറഞ്ഞതോടെ അണക്കെട്ടുകളിലെ ജലനിരപ്പും ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഇടുക്കി അടക്കമുള്ള അണക്കെട്ടുകളിലെ ജലനിരപ്പ് അമ്പത് ശതമാനത്തിന് താഴേയ്ക്കെത്തി.ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നിലവില്‍ 47 ശതമാനമാണ്. പമ്പ അണക്കെട്ടില്‍ 52ശതമാനവും, ഷോളയാര്‍, ഇടമലയാര്‍ എന്നിവിടങ്ങളിൽ 49 ശതമാനവും പൊന്മുടിയിൽ 37 ശതമാനവുമാണ് ജലനിരപ്പ്.സംസ്ഥാനം വൈദ്യുത പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നുവെന്നാണ് കെ എസ് ഇ ബിയുടെ വിലയിരുത്തല്‍. ഈ അവസ്ഥ തുടർന്നാൽ വലിയ വിലയ്ക്ക് പുറത്ത് നിന്ന് വൈദ്യുതി വാങ്ങേണ്ടിവവരും.
ഈ സാഹചര്യം കണക്കിലെടുത്ത് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കാനുള്ള വൈദ്യുതി ബില്‍ കുടിശിക തിരിച്ച് പിടിക്കുന്നതിനുള്ള നീക്കവും സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. മൂവായിരം കോടിയോളം രൂപ കുടിശിക ഇനത്തില്‍ കിട്ടാനുണ്ട്. ഇതില്‍ രണ്ടായിരം കോടി രൂപ വാട്ടര്‍ അതോരിറ്റിയുടെ മാത്രമാണ്. വേനല്‍ മഴ കാര്യമായി കിട്ടിയില്ലെങ്കിൽ അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്നതോടെ സംസ്ഥാനത്തെ വൈദ്യുതി ഉല്‍പ്പാദനം വലിയ പ്രതിസന്ധി നേരിടും.